Psalms 62

സംഗീതപ്രമാണിക്കു; യെദൂഥൂന്യരാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീൎത്തനം.

1എന്റെ ഉള്ളം ദൈവത്തെ നോക്കി മൌനമായിരിക്കുന്നു;
എന്റെ രക്ഷ അവങ്കൽനിന്നു വരുന്നു.
2അവൻ തന്നേ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു;
എന്റെ ഗോപുരം അവൻ തന്നേ; ഞാൻ ഏറെ കുലുങ്ങുകയില്ല.
3നിങ്ങൾ എല്ലാവരും ചാഞ്ഞ മതിലും ആടുന്ന വേലിയുംപോലെ
ഒരു മനുഷ്യനെ കൊല്ലേണ്ടതിന്നു എത്രത്തോളം അവനെ ആക്രമിക്കും?
4അവന്റെ പദവിയിൽനിന്നു അവനെ തള്ളിയിടുവാനത്രേ അവർ നിരൂപിക്കുന്നതു;
അവർ ഭോഷ്കിൽ ഇഷ്ടപ്പെടുന്നു; വായ്കൊണ്ടു അവർ അനുഗ്രഹിക്കുന്നു;
എങ്കിലും ഉള്ളംകൊണ്ടു അവർ ശപിക്കുന്നു.

സേലാ.
5എന്റെ ഉള്ളമേ, ദൈവത്തെ നോക്കി മൌനമായിരിക്ക;
എന്റെ പ്രത്യാശ അവങ്കൽനിന്നു വരുന്നു.
6അവൻ തന്നേ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു;
എന്റെ ഗോപുരം അവൻ തന്നേ; ഞാൻ കുലുങ്ങുകയില്ല.
7എന്റെ രക്ഷയും എന്റെ മഹിമയും ദൈവത്തിന്റെ പക്കൽ ആകുന്നു;
എന്റെ ഉറപ്പുള്ള പാറയും എന്റെ സങ്കേതവും ദൈവത്തിങ്കലാകുന്നു.
8ജനമേ, എല്ലാകാലത്തും അവനിൽ ആശ്രയിപ്പിൻ;
നിങ്ങളുടെ ഹൃദയം അവന്റെ മുമ്പിൽ പകരുവിൻ;
ദൈവം നമുക്കു സങ്കേതമാകുന്നു.

സേലാ.
9സാമാന്യജനം ഒരു ശ്വാസവും ശ്രേഷ്ഠജനം ഭോഷ്കുമത്രേ;
തുലാസിന്റെ തട്ടിൽ അവർ പൊങ്ങിപ്പോകും;
അവർ ആകപ്പാടെ ഒരു ശ്വാസത്തേക്കാൾ ലഘുവാകുന്നു.
10പീഡനത്തിൽ ആശ്രയിക്കരുതു; കവൎച്ചയിൽ മയങ്ങിപ്പോകരുതു;
സമ്പത്തു വൎദ്ധിച്ചാൽ അതിൽ മനസ്സു വെക്കരുതു;
11ബലം ദൈവത്തിന്നുള്ളതെന്നു ദൈവം ഒരിക്കൽ അരുളിച്ചെയ്തു,
ഞാൻ രണ്ടുപ്രാവശ്യം കേട്ടുമിരിക്കുന്നു.
12കൎത്താവേ, ദയയും നിനക്കുള്ളതാകുന്നു;
നീ ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കുന്നു.
Copyright information for Mal1910